തിരുവനന്തപുരം: തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച രവി പിളളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനും സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. ജി. രാജ്മോഹൻ ‘ചെന്നിത്തല ഭാവി മുഖ്യമന്ത്രിയാകട്ടെ’ എന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘‘കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാനാവാത്ത വലിയ ശക്തി രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായിട്ട് അദ്ദേഹം വരട്ടെയെന്ന് ഞാൻ ആശംസിക്കുകയാണ്. വി.ഡി. സതീശൻ സാർ പോയോ. ഞാൻ വെറുതെ, രാഷ്ട്രീയ ചർച്ചകൾക്ക് ഇവിടെ വേദിയല്ല. സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന വലിയ ചാലകശക്തിയാണ് രമേശ് ചെന്നിത്തല. വളരെ എളിമയോടെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’’.
മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരിക്കെയാണ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് സ്വാഗത പ്രാസംഗികൻ ആശംസിച്ചത്. പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രിയും പ്രസംഗിച്ചു. ‘‘നമ്മുടെ സ്വാഗത പ്രാസംഗികനെ കുറിച്ച് ഒരു കാര്യം പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശമായിപോകുമെന്ന് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം ഒന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരനല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാലോ. അത് കൊടും ചതിയായിപ്പോയി. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് എനിക്ക് അദ്ദേഹത്തോട് സ്‌നേഹപൂര്‍വം പറയാനുള്ളത്’’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇരുവരുടെയും വാക്കുകൾ വേദിയിൽ ചിരി പടർത്തി. ചടങ്ങില്‍ ജനപ്രതിനിധികളും നടൻ മോഹൻലാൽ അടക്കമുള്ളവരും പങ്കെടുത്തിരുന്നു.സ്വാഗത പ്രാസംഗികനായ രാജ്മോഹൻ ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ മുൻ എംഡിയും തിരുവനന്തപുരത്തെ അറിയപ്പെടുന്ന സംഘാടകനുമാണ്. ഒട്ടനവധി സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് പ്രവർത്തിക്കുന്ന അദ്ദേഹം സ്വകാര്യ സ്കൂൾ ഉടമസ്ഥനുമാണ്.
ഇതിനു പിന്നാലെ ഈ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടെന്നും, കോൺഗ്രസിന്‍റെ മുഖ്യമന്ത്രിയെ ദേശീയ നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അധികം തമാശ പറയരുത്. അങ്ങനെ പറഞ്ഞാൽ 2011-ലെയും 2006-ലേയും തമാശ താനും പറയേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.