ടെൽ അവീവ്: ഗാസ പൂർണമായും കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ ഹമാസിനെ സമ്പൂർണമായി ഇല്ലായ്മ ചെയ്യാനുമുള്ള വലിയ യുദ്ധമാണ് ഇസ്രായേൽ ആരംഭിക്കാൻ പോകുന്നത്. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതർ പറഞ്ഞു. ഗാസയിൽ ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച് പ്രദേശം കീഴടക്കുന്ന പദ്ധതിക്കായി റിസർവിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധ രംഗത്തേക്കിറങ്ങാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിൻ്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. സാധാരണക്കാരെ തെക്കൻ ഗാസയിലേക്ക മാറ്റി നിയന്ത്രണം പൂർണ്ണമായും ഐഡിഎഫ് ഏറ്റെടുക്കും. ഒറ്റയടക്കിന് ഗാസ പിടിച്ചെടുക്കുന്ന പദ്ധതിയല്ല ഉള്ളത്. ആദ്യം ഒരു പ്രദേശം കേന്ദ്രീകരിച്ചും പിന്നീട് വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും ഐഡിഎഫ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സാമിർ പറഞ്ഞു. പോരാട്ടം ചില മാസങ്ങൾ നീണ്ടുനിൽക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാനുഷിക സഹായം നടത്താൻ ഹമാസിനെ അനുവദിക്കില്ലെന്നും ഐഡിഎഫ് മേധാവി പറഞ്ഞു.