ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരി വേട്ട. 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് കഞ്ചാവുമായി പിടിയിലായത്. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. മൂന്ന് കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് എന്ന മാരക ലഹരി വസ്തുവിലുള്ളത്.
മാരാരിക്കുളം ബീച്ചിലെ സ്വകാര്യ റിസോർട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ആലപ്പുഴയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. തായ്‌ലൻഡിൽ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം.
ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സിനിമാ മേഖലയുമായി ക്രിസ്റ്റീനയ്ക്ക് വ്യാപക ബന്ധമുള്ളതായാണ് വിവരം. ക്രിസ്റ്റീന സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് എക്‌സൈസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയാണിവര്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള സിനിമാമേഖലിയിലെക്ക് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു.