അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയിൽനിന്ന് പറന്നുയർന്നു. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്‌ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇവരെ കൂടാതെ പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവർ ആണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്‌ആർഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്. പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്കിംഗ് ചെയ്യാൻ ക്രമീകരിച്ച ഏകദേശ സമയം നാളെ വൈകിട്ട് 4.30 ആണ്. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാൻഷു.
സംഘം ബഹരാകാശ നിലയത്തിൽ 14 ദിവസം ചെലവിടും. വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തിൽ 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. സൂക്ഷ്മ ആൽഗകളുടെയും സയനോബാക്ടീരിയകളുടേയും വളർച്ചയും മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനവും പഠിക്കും. ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ധാന്യങ്ങൾ മുളപ്പിക്കും. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാൻഷു ശുക്ല പ്രത്യേകമായി ചെയ്യും.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ഈ യാത്രയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. 1984-ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ.