ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂല്‍ മഗ്രേയെ (45) ഭീകരർ വെടിവച്ചു കൊന്നു. ഭീകരർ ഗുലാമിനെ വീട്ടിൽകയറിയാണ് വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഗുലാം റസൂല്‍ മഗ്രേയ്ക്ക് വെടിയേറ്റത്. ആക്രണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരർക്കെതിരെയും സഹായം നൽകിയവർക്കെതിരെയും ശക്തമായ നടപടി തുടരുകയാണ് സുരക്ഷാ സേന. കുപ്വാരയിൽ മറ്റൊരു ഭീകരന്റെ വീട് കൂടി പ്രാദേശിക ഭരണകൂടം തകർത്തു. പാക് അധീന കശ്മീരിലെ ഫാറൂഖ് അഹ്മദ് തദ്വയുടെ വീടാണ് കുപ്വാരയിൽ തകർത്തത്. ഭീകരാക്രമണത്തിൽ പങ്കെന്ന് സംശയിക്കുന്ന ആറ് പേരുടെ വീടുകൾ കഴിഞ്ഞ 48 മണിക്കൂറിൽ തകർത്തെന്നാണ് ഔദ്യോഗിക വിവരം. ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ജമ്മുകശ്മീർ താഴ്‌വരയിൽ കുറഞ്ഞത് 14 പ്രാദേശിക ഭീകരരെങ്കിലും സജീവമായി നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയാറാക്കി. എല്ലാവരും പാക്കിസ്ഥാനിൽനിന്നു സഹായം ലഭിക്കുന്നവരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എൻഐഎ. ദൃക്സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഓരോ ചെറിയ വിവരവും ചോദിച്ചറിയാൻ ശ്രമിക്കുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, മുന്നറിയിപ്പില്ലാതെ കശ്മീരിലെ ഉറി ഡാം തുറന്നു വിട്ട നടപടിയിൽ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. നദീജല കരാരിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് പാക്കിസ്ഥാൻ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽ ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണ്. പകൽകാമിലെ ഭീകരാക്രമണം പാക്കിസ്ഥാന്‍റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാശ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.