ഡല്‍ഹി: റഫാല്‍ കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും ഫ്രാന്‍സും. നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. 63,000 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നാണ് റഫാൽ എം. നാവികസേനയുടെ ഐ.എൻ.എസ്. വിക്രമാദിത്യ, ഐ.എൻ.എസ്. വിക്രാന്ത് എന്നിവയിൽനിന്ന് വ്യന്യസിക്കാനാണ് ഫൈറ്റർ ജെറ്റുകൾ എത്തിക്കുന്നത്. റഫാല്‍-എം ആ ശ്രേണിയിലെ ഏറ്റവും ശേഷിയുള്ള യുദ്ധ വിമാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ഫ്രഞ്ച് നാവികസേന മാത്രമാണ് റഫാല്‍-എം ഉപയോഗിക്കുന്നത്.
22 സിംഗിൾ സീറ്റ് റഫാൽ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാൽ ബി ട്രെയിനർ വിമാനങ്ങളുമാണ് കരാർ പ്രകാരം ഇന്ത്യയ്‌ക്ക് ഫ്രാൻസ് നൽകുക. കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ഇവ പ്രവർത്തിക്കാനുള്ള ലോജിസ്റ്റിക്കൽ സപ്പോർട്ട്, പറക്കൽ പരിശീലനം, തദ്ദേശീയ ഘടക നിർമ്മാണം എന്നിവയും കരാറിന്റെ ഭാഗമായി. 2029 അവസാനത്തോടെ ഇന്ത്യന്‍ നാവികസേനയ്‌ക്ക് ആദ്യ ബാച്ച് യുദ്ധ വിമാനങ്ങള്‍ ലഭിക്കും. 2031 ഓടെ കരാര്‍ പ്രകാരമുള്ള എല്ലാ വിമാനങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.