തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങൾ പുതുക്കി. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, സർവീസിലിരിക്കെ മരിച്ച സർക്കാർ ജീവനക്കാരുടെ 13 വയസ് തികഞ്ഞ മക്കൾക്കേ ആശ്രിത നിയമനം ലഭിക്കൂ. കൂടാതെ, സർവീസ് നീട്ടി നൽകിയോ പുനർനിയമനം ലഭിച്ചോ സേവനം തുടരുന്ന സർക്കാർ ജീവനക്കാർ ആ സമയത്ത് മരണപ്പെട്ടാൽ, അവരുടെ ആശ്രിതർക്ക് നിയമനം ലഭിക്കില്ല.
നിയമനം ലഭിക്കാൻ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കൂടരുതെന്നാണ് പുതിയ വ്യവസ്ഥ. 18 വയസ്സു കഴിഞ്ഞാൽ മൂന്ന് വർഷത്തിനകം അപേക്ഷിക്കണമെന്നതും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സർവീസ് സംഘടനകളുടെ ശക്തമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴാണ് പുതുക്കിയ മാനദണ്ഡങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. പതിമൂന്ന് വയസാണ് പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത് എന്നത് വലിയ എതിർപ്പിന് കാരണമായി. കൂടാതെ, ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം നൽകണമെന്ന നിർദ്ദേശവും ഉയർന്നിരുന്നെങ്കിലും അത് പുതുക്കിയ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.
പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിക്കുക. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റ്‌വെയറിലൂടെ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യതയും ലഭ്യമായ ഒഴിവുകളും പ്രസിദ്ധീകരിക്കും.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹതയുണ്ട്, എന്നാൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല. സ്വമേധയാ വിരമിച്ച ജീവനക്കാരൻ മരിച്ചാൽ, ആശ്രിതർക്ക് നിയമനം ലഭിക്കില്ല.
വിധവ/വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ, ദത്തെടുത്ത മകൾ എന്നിവർക്കാണ് ആദ്യം മുൻഗണന. അവിവാഹിതരായ ജീവനക്കാരനായാൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ ക്രമത്തിലാണ് മുൻഗണന നൽകുന്നത്.