ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതി താരങ്ങൾക്കു എതിരെ മൊഴി നൽകി. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന് മൊഴി നൽകിയത്. നടൻ ശ്രീനാഥ് ഭാസിക്ക് കഞ്ചാവ് കൈമാറി, ഷൈൻ ടോം ചാക്കോ കസ്റ്റമറാണെന്നും യുവതി മൊഴി നൽകി. സിനിമാമേഖലയിലെ നിരവധി പ്രമുഖരുടെ പേരുകൾ തസ്ലീമ പരാമർശിച്ചെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പറയുന്നു. ഇരുവരുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സസിനു ലഭിച്ചു. തസ്ലീമയുടെ ഫോണിലെ കോൾ ഹിസ്റ്ററിയിൽ യുവനടന്മാരുടെ നമ്പറുകൾ കണ്ടതായി എക്സൈസ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് നടന്മാരുടെ പേരുകൾ എക്സൈസ് പുറത്തുവിട്ടത്. മൊഴിയിലുള്ള മറ്റ് നടന്മാരുടെ പേര് തെളിവുകൾ ലഭിക്കുന്ന പക്ഷം വ്യക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.
വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി രംഗത്തെത്തി. ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ല. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
ഒന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമയും സഹായി ഫിറോസും എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. വിദേശത്ത് നിന്നെത്തിച്ച 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇവരുടെ കാറും മൊബൈൽ ഫോണും എക്സൈസ് പിടിച്ചെടുക്കുകയും ചെയ്തു. ഏറെനാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു തസ്ലീമ. മൂന്ന് മാസത്തോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് തസ്ലീമയെ വലയിലാക്കാൻ എക്സൈസിന് കഴിഞ്ഞത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ എറണാകുളത്ത് നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു തസ്ലീമ. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നതിൽ തസ്ലീമയ്ക്ക് വലിയ പങ്കുണ്ടെന്നാണ് എക്സൈസ് പറയുന്നത്.
ആലപ്പുഴയിൽ വൻ ലഹരി വേട്ട; 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ