ന്യൂയോർക്ക്: സുഹൃത്തുക്കളായ ദക്ഷിണകൊറിയയ്ക്കും ജപ്പാനും ഉൾപ്പടെ 14 രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെ, വിവിധ രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ചർച്ചകൾക്ക് വഴി തുറന്ന് ഓഗസ്റ്റ് ഒന്ന് വരെയാണ് സമയപരിധി നീട്ടിയത്. അതേസമയം ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 മുതൽ 40 ശതമാനം വരെ ഉയർന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. വ്യാപാര ചർച്ചകളെ തുടർന്ന് ഈ താരിഫിൽ മാറ്റം വരാമെന്നും ട്രംപ് സൂചന നൽകിയിട്ടുണ്ട്.
ജപ്പാൻ, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കയുമായുള്ള വ്യാപാര കമ്മി നികത്തുന്നതിൻ്റെ ഭാഗമായാണ് തീരുവ എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മ്യാൻമർ, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാൻ, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്‌നിയ, ഹെർസഗോവിന, ബംഗ്ലാദേശ്, സെർബിയ, കംബോഡിയ, തായ്‌ലൻഡ് എന്നി പന്ത്രണ്ട് രാജ്യങ്ങൾക്ക് മേൽ ചുമത്താൻ പോകുന്ന തീരുവയും അമേരിക്ക പ്രഖ്യാപിച്ചത്.
താരിഫ് നിരക്ക് സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള കത്തുകളും താമസിയാതെ ട്രംപ് ഭരണകൂടം പുറത്തിറക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഉൽപ്പാദനം യുഎസ് മണ്ണിലേക്ക് മാറ്റുന്ന വിദേശ നിർമാതാക്കൾക്ക് ഇളവ് നൽകുമെന്നും ട്രംപ് പറഞ്ഞു. പുതിയ താരിഫ് നിരക്കുകൾ ഏർപ്പെടുത്താനുള്ള തൻ്റെ തീരുമാനം അറിയിച്ചുകൊണ്ട് പതിനാല് രാജ്യങ്ങളിലെ നേതാക്കൾക്ക് അയച്ച കത്തുകളുടെ സ്ക്രീൻഷോട്ടുകൾ ട്രംപ് സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
പുതുക്കിയ താരിഫ്
ദക്ഷിണ കൊറിയ- 25 ശതമാനം
ജപ്പാൻ- 25 ശതമാനം
മ്യാൻമർ- 40 ശതമാനം
ലാവോസ്- 40 ശതമാനം
ദക്ഷിണാഫ്രിക്ക- 30 ശതമാനം
കസാഖിസ്ഥാൻ- 25 ശതമാനം
മലേഷ്യയ്ക്ക് 25 ശതമാനം
ടുണീഷ്യ- 25 ശതമാനം
ഇന്തോനേഷ്യ. 32 ശതമാനം
ബോസ്നിയ ഹെർസഗോവിന- 30 ശതമാനം
ബംഗ്ലാദേശ്- 35 ശതമാനം
സെർബിയ- 35 ശതമാനം
കംബോഡിയ – 36 ശതമാനം
തായ്ലൻഡ്- 36 ശതമാനം
ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും രാഷ്ട്രത്തലവന്മാരുമായി നടത്തിയ ആശയവിനിമയത്തിൽ ഓഗസ്റ്റ് 1 മുതൽ താരിഫ് നടപ്പാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഷിംഗ്ടണുമായുള്ള അവരുടെ വ്യാപാര ബന്ധം ‘നിർഭാഗ്യവശാൽ, പരസ്പരമുള്ളതല്ല’ എന്നും കത്തിൽ ട്രംപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 മുതൽ, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ജാപ്പനീസ് ഉൽപ്പന്നങ്ങൾക്കും 25% താരിഫ് അമേരിക്ക ഈടാക്കുമെന്നാണ് ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന് അയച്ച കത്തിൽ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വ്യാപാര കമ്മി അസമത്വം ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണെന്ന് ദയവായി മനസിലാക്കുക എന്ന് ജപ്പാനും കൊറിയയ്ക്കും അയച്ച പ്രത്യേക കത്തുകളിൽ ട്രംപ് പറഞ്ഞു. ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഈ രാജ്യങ്ങൾ യുഎസിനുമേൽ കൂടുതൽ തീരുവ ഉയർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ഇതിനകം പ്രഖ്യാപിച്ച 25 ശതമാനം താരിഫുകൾക്ക് പുറമേ നിരക്കുകളിൽ ആനുപാതികമായ വർധന വരുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു.
മ്യാൻമർ, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം സമാനമായ കത്തുകൾ നൽകിയിട്ടുണ്ട്. ഈ രാജ്യങ്ങൾ അവരുടെ വ്യാപാര നയങ്ങൾ പരിഷ്കരിച്ചാൽ ഈ താരിഫ് കുറയ്ക്കാൻ തയ്യാറാണെന്ന വിവരവും കത്തിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.