മംഗളൂരു റിഫൈനറി ആൻ്റ് പെട്രോകെമിക്കൽ ലിമിറ്റഡിലുണ്ടായ (എംആർപിഎൽ) വിഷവാതക ചോർച്ചയിൽ രണ്ടു മരണം. എംആർപിഎൽ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുവരെയും എംആർപിഎല്ലിൽ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളിൽ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ സ്‌ഥാപനത്തിലെ മറ്റൊരു ജീവനക്കാരനായ വിനായകിന് പരിക്കേറ്റു. ഇയാൾ അപകടനില തരണം ചെയ്‌തുവെന്നാണ് വിവരം.
ജോലിക്കിടെ ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് ചോർച്ച ഉണ്ടായതാണ് അപകടകാരണം. എംആർപിഎൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗമെത്തി ചോർച്ച അടച്ചതായി കമ്പനി അറിയിച്ചു. സംഭവത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എംആർപിഎൽ ഗ്രൂപ്പ് ജനറൽ മാനേജർമാരുടെ ഒരു ഉന്നതതല സമിതി രൂപീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.