മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസ് (35) അന്തരിച്ചു. ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും പ്രിയതമയെയും തനിച്ചാക്കിയുള്ള ടിജോയുടെ അപ്രതീക്ഷിത വിയോഗം ഓസ്ട്രേലിയയിലെ പ്രവാസി മലയാളികൾക്ക് തീരാനോവായി. മെൽബണിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള കിൽമോറിലാണ് ടിജോയും കുടുംബവും താമസിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ ബെൻഡിഗോയിലുള്ള ജോലിസ്ഥലത്തേക്ക് കാറിൽ പോകവേ ഹണ്ട്‌ലി-ഫോസ്റ്റർവില്ലെ റോഡിൽ വെച്ച് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. അപകടത്തിന് തൊട്ടുമുമ്പ് വരെ ടിജോ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ടിജോയുടെയും അഞ്ജു തോമസിൻ്റെയും വിവാഹം. ഒരു മാസം മുമ്പ് ജനിച്ച കുഞ്ഞിനെ താലോലിച്ചു കൊതിതീരും മുൻപേയാണ് ആ പിതാവിനെ മരണം തട്ടിയെടുത്തത്. മെൽബണിലെയും ബെൻഡിഗോയിലെയും മലയാളി കൂട്ടായ്‌മകളിൽ സജീവമായിരുന്ന ടിജോ എല്ലാവർക്കും പ്രിയങ്കരനായിരുന്നു.
മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ ടിജോയുടെ നിര്യാണത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് വിക്ടോറിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷികളോ ഡാഷ് ക്യാം ദൃശ്യങ്ങളോ ഉള്ളവർ ക്രൈം സ്റ്റോപ്പേഴ്‌സുമായി (Crime Stoppers) ബന്ധപ്പെടാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്

