പ്രസംഗം ഒരു കലയാണ്! സാഹിത്യ, സാംസ്കാരികരംഗമായാലും രാഷ്ട്രീയ രംഗമായാലും. അതുകൊണ്ടാണ് സുകുമാർ അഴിക്കോടിനെപ്പോലെയുള്ള ഏതാനും പേർ സാംസ്കാരിക രംഗത്ത് മികച്ച പ്രഭാഷകരായി തിളങ്ങിയത്. രാഷ്ടീയ രംഗം മറ്റൊരുതരത്തിലാണ് ‘കേൾവിക്കാരെ ആവേശഭരിതരാക്കി, മറുപക്ഷക്കാർക്കിട്ട്, കണക്കിന് കൊടുത്ത്’ കത്തിക്കേറുന്ന പ്രസംഗത്തിലൂടെ ജനങ്ങളെ കയ്യിലെടുക്കുക, അതുവഴി പ്രവർത്തകരെ ആവേശം കൊള്ളിക്കുക, ഇത്തരം കഴിവുള്ള നേതാക്കന്മാർ വിവിധ പാർട്ടികളിലുണ്ട്. ഉണ്ടായിട്ടുണ്ട്, അങ്ങനെ കേരള രാഷ്ട്രീയ രംഗത്ത് മികച്ച പ്രസംഗകരായി നിരവധി പേർ അറിയപ്പെട്ടിട്ടുണ്ട്…
പ്രസംഗത്തിലുടനീളം കലയും സാഹിത്യവും സിനിമയും, സിനിമാ ഗാനങ്ങളും, കവിതാശകലങ്ങളും കോർത്തിണക്കി ഉപമയും ഉപമാനങ്ങളും ചേർത്ത് നർമ്മത്തിന്റെ മേമ്പൊടിയോടെ കേൾവിക്കാരെ കയ്യിലെടുക്കാൻ കഴിഞ്ഞ വേറിട്ട വ്യക്തിത്വം….. അതായിരുന്നു തോപ്പിൽ രവി.
കോൺഗ്രസ് നേതാവും പത്രപ്രവർത്തകനും നിയമസഭാ സാമാജികനും മികച്ച വാഗ്മിയുമായിരുന്ന തോപ്പിൽ രവിയുടെ 36 – മത് ചരമവാർഷിക ദിനമാണിന്ന്. 1990 ഫെബ്രുവരി 8-ന് 48-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
പരന്ന വായനവും അഗാധമായ അറിവും തോപ്പിൽ രവിയെ വേറിട്ടുനിർത്തി. രാഷ്ട്രീയ പ്രസംഗങ്ങളിൽ ഒറ്റപ്പെട്ടു നിന്ന ശൈലി. ഏതാനും പുസ്തകങ്ങളുടെ രചയിതാവും – രാക്കിളികൾ, തോക്കും പൂക്കളും, വരന്തരപ്പള്ളി ഗർജ്ജിക്കുന്നു എന്നിവ, തീർന്നില്ല. ഒരു ചലച്ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു.
1962 സെപ്റ്റംബർ 7- ന് പുറത്തു വന്ന കാല്പാടുകൾ എന്ന ചിത്രത്തിൽ. കെ.എസ്. ആൻ്റണി സംവിധാനം ചെയ്ത ഈ ചിത്രത്തിലാണ് യേശുദാസ് ആദ്യമായി പാടുന്നതും. പ്രവർത്തകരുടെ ആവേശമായിരുന്ന പകരം വെക്കാനില്ലാത്ത, പ്രസംഗകലയുടെ ഈ ചക്രവർത്തിയുടെ ഓർമ്മയ്ക്കു മുൻപിൽ പ്രണാമം..!
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ


