ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് പങ്കുവച്ച ഇന്ത്യയുടെ ഭൂപടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്‌മീരും ചൈന കൈവശം വെച്ചിരിക്കുന്ന അക്സായ് ചിന്നും ഉൾപ്പെടെ ജമ്മു കശ്‌മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസിൻ്റെ ഈ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കപ്പെടുന്നത്. യുഎസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നടപടി ഇന്ത്യയ്ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
പാക്കിസ്ഥാന് ഇത് വലിയ അവഗണനയും നാണക്കേടുമാണ്. സമീപകാലത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വളരെയധികം അടുത്തിടപഴകാനും യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പാക് ഭരണകൂടം അധികശ്രമങ്ങൾ നടത്തിയിരുന്നു. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ട്രംപിന് മേൽ സമ്മർദ്ദം ചെലുത്താൻ യുഎസ് സന്ദർശനമുൾപ്പെടെ നടത്തിയിരുന്നു. മുൻപ് യുഎസോ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റോ പുറത്തുവിട്ട ഭൂപടങ്ങളിൽ പാക്കിസ്ഥാന്റെ ആശങ്കകൾ കണക്കിലെടുത്ത് പാക്ക് അധിനിവേശ കശ്മീരിനെ വ്യക്‌തമായി വേർതിരിച്ച് രേഖപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഏറ്റവും പുതിയ ഭൂപടം പാക്കിസ്ഥാൻ്റെ അവകാശവാദങ്ങളെ പാടേ തള്ളിക്കളയുന്നതാണ്.
ചൈനയും ഇന്ത്യൻ പ്രദേശങ്ങൾക്ക് മേൽ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിൽ ചൈന പുറത്തിറക്കിയ പരിഷ്കരിച്ച ഭൂപടത്തിൽ ചൈന അരുണാചൽ പ്രദേശും, 1962-ലെ യുദ്ധത്തിൽ ചൈന കൈക്കലാക്കിയ അക്‌സായ് ചിന്നും തങ്ങളുടെ ഭാഗമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം നടപടികൾ യാഥാർഥ്യത്തിന് മാറ്റമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ ഈ അവകാശവാദങ്ങളെ എല്ലായ്‌പ്പോഴും തള്ളിയിരുന്നു .
യുഎസ് കയറ്റുമതിയ്ക്ക് ഇന്ത്യ തീരുവകൾ കുറച്ചതായി കാണിക്കുന്ന ഒരു ഗ്രാഫിക്സ് ഭാഗമായിരുന്നു ഇന്ത്യയുടെ ഭൂപടം. യുഎസ് ട്രീ നട്സ്, റെഡ് സോർഗം, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങൾ, ഉണക്കിയ ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ്, അമേരിക്കൻ വൈൻ, സ്‌പിരിറ്റ്സ് എന്നിവയാണ് ഇറക്കുമതിയിൽ ഉൾപ്പെടുന്നത്, പുതിയ സംയുക്ത ചട്ടക്കൂട് അനുസരിച്ച് ഇന്ത്യ ഒന്നുകിൽ ഇവയ്ക്കുള്ള തീരുവകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് ധാരണ. ഇതുകൂടാതെ, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാനും 25 ശതമാനം അധിക തീരുവ പിൻവലിക്കാനും യുഎസ് ധാരണയായിട്ടുണ്ട്.


