ടെഹ്‌റാൻ: അമേരിക്ക ചർച്ചയെക്കുറിച്ച് സംസാരിച്ച് രഹസ്യമായി കരയാക്രമണം ആസൂത്രണം ചെയ്യുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ. അമേരിക്കൻ സൈനികരുടെ വരവിനെ നേരിടാൻ ഇറാൻ സൈന്യം സജ്ജം. അമേരിക്കൻ സൈനികരെ കാത്തിരിക്കുകയാണ്. അവരെ തീകൊളുത്തി നശിപ്പിക്കുമെന്നും മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. യുദ്ധം ആരംഭിച്ചത് ഇറാനല്ലെന്ന് സർക്കാർ വക്തമാവ് ഫത്തേമെ മൊഹജെറാനി പറഞ്ഞു. സമാധാനത്തിലേക്ക് നീങ്ങാൻ ഇറാൻ തയ്യാറാണ്, എന്നാൽ രാജ്യത്തിന് വലിയ നാശ നഷ്ടങ്ങൾ നേരിട്ടു. സമാധാന കരാറിലെത്തണമെങ്കിൽ പ്രധാനമായും നഷ്ടപരിഹാരത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നും അന്തിമ തീരുമാനം പരമോന്നത നേതാവിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടാൽ കരയുദ്ധം അടക്കമുള്ള കടുത്ത സൈനിക നടപടിയിലേക്ക് നീങ്ങാൻ ആണ് അമേരിക്ക ആലോചിക്കുന്നത്. ഇതിനുള്ള പദ്ധതികൾക്ക് പെൻ്റഗൺ അന്തിമ രൂപം നൽകിയതായാണ് റിപ്പോർട്ട്. ആഴ്ചകൾ മാത്രം നീണ്ടു നിൽക്കുന്ന അതിശക്തമായ സൈനിക നീക്കങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് യു.എസ് മറീനുകളെയും സൈനികരെയും തന്ത്ര പ്രധാനമായ സ്ഥാനങ്ങളിൽ ഇതിനോടകം തന്നെ വിന്യസിച്ചു കഴിഞ്ഞു.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക എന്നതും കരയുദ്ധത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇറാൻ്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം നൽകി ചർച്ചാ വേളയിൽ അവരുടെ കടുംപിടുത്തം അവസാനിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കൂടാതെ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണത്തിന് സഹായിക്കുന്ന ലാറക് ഐലൻഡ്, അബു മൂസ തുടങ്ങിയ ദ്വീപുകൾ പിടിച്ചെടുക്കുന്നതിലൂടെ മേഖലയിലെ വ്യാപാര പാതകൾ സുരക്ഷിതമാക്കാമെന്നും പെന്റഗൺ കണക്കുകൂട്ടുന്നു.
പൂർണമായ അധിനിവേശമല്ല ലക്ഷ്യം. മറിച്ച് ഇറാൻ ശക്തമായി തിരിച്ചടിക്കുന്നതിന് മുൻപ് തന്നെ ഓപ്പറേഷൻ പൂർത്തിയാക്കി പിൻവാങ്ങുന്ന തരത്തിലുള്ള വേഗമേറിയ സൈനിക നീക്കമാണ് ഉണ്ടെവുക എന്നാണ് റിപ്പോർട്ട്. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് മുൻഗണന. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ.
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ കടന്നുകയറി സമ്പുഷ്‌ടീകരിച്ച യുറേനിയം സുരക്ഷിതമായി പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള അതീവ സാഹസികമായ നീക്കങ്ങളും ആലോചനയിലുണ്ട്. എങ്കിലും ഇറാനിലെ കരയുദ്ധം അമേരിക്കയ്ക്ക് വലിയ വെല്ലുവിളികളും ഭീഷണികളും ഉയർത്തുന്നുണ്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ ശക്തമായ പ്രതിരോധവും പ്രത്യാക്രമണങ്ങളും അമേരിക്കൻ സൈനികർക്ക് വലിയ ഭീഷണിയാണ്.
ഇസ്രയേലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; ഇന്ന് ഇസ്‌ലാമബാദില്‍ ഉന്നതതല ചര്‍ച്ച.

