ന്യൂഡൽഹി: വനിതാ സംവരണ ബിൽ (നാരീശക്തി വന്ദൻ അധിനിയമം) വേഗത്തിൽ നടപ്പിലാക്കുന്നതിനായി ലോക്‌സയിലെയും നിയമസഭകളിലെയും ആകെ സീറ്റുകളുടെ എണ്ണം 50% വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് വരുത്തിയ ശേഷം അതിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യാനാണ് ആലോചന. സംവരണം നടപ്പാക്കുന്നതിലൂടെ പുരുഷ പ്രതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം. ഈ നിർദേശം നടപ്പിലായാൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ൽ നിന്ന് 816 ആയി ഉയരും. ഇതിൽ മൂന്നിലൊന്ന് (ഏകദേശം 273 സീറ്റുകൾ) സ്ത്രീകൾക്കായി മാറ്റിവെക്കും.
സീറ്റുകൾ വർദ്ധിക്കുമ്പോഴും ഓരോ സംസ്ഥാനത്തിന്റെയും ലോക്‌സഭയിലെ പ്രാതിനിധ്യ അനുപാതത്തിൽ മാറ്റം വരുത്തില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഉത്തർപ്രദേശിലെ സീറ്റുകൾ 80-ൽ നിന്ന് 120 ആയി വർദ്ധിച്ചേക്കാം. കേരളത്തിലെ നിയമസഭാ സീറ്റുകൾ 140-ൽ നിന്ന് 210 ആയും ലോക്‌സഭാ സീറ്റുകൾ 20-ൽ നിന്ന് 30 ആയും ഉയർന്നേക്കും. പ്രതിപക്ഷ പാർട്ടികൾ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിൽ പാസാക്കുന്നതിനായി പാർലമെൻ്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന ഈ നിർദേശം ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഇതുസംബന്ധിച്ച് നടന്ന ചർച്ചയിൽ ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി (ശരദ് പവാർ വിഭാഗം), ബിജെഡി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തു. സീറ്റ് വർധനവ് സംബന്ധിച്ച് പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടെങ്കിലും വനിതാ സംവരണമെന്ന ആശയത്തെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തും. ബിൽ പാസായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിൻ്റെ പ്രതിഫലനം പ്രകടമാകും. ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ നിലവിലെ ജനപ്രതിനിധികളുടെ സീറ്റുകൾ നഷ്ടപ്പെടാതെ തന്നെ സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

