കൊച്ചി: കേരളത്തിൽ ജീവനൊടുക്കുന്നവരിൽ ഏറെയും പുരുഷൻമാരാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ആകെ ജീവനൊടുക്കുന്നവരിൽ വിധേയരാകുന്നവരിൽ 79% ഉം പുരുഷൻമാരാണ്. 21% മാത്രമാണ് ഇക്കൂട്ടത്തിൽ സ്ത്രീകൾ. ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റേതാണ് റിപ്പോർട്ട്. ആത്മഹത്യകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് വിഷയത്തിൽ പഠനം നടത്തിയത്.
സംസ്ഥാന തലത്തിൽ പഠനം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം പഠന റിപ്പോർട്ട് വൈകാതെ പ്രകാശനം ചെയ്യുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതൽ പുരുഷന്മാർ ആണെന്ന് പഠനത്തിൽ തെളിഞ്ഞു. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌ത പുരുഷൻമാരിൽ ഏറെയും 45 നും 60 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ സ്ഥിതി വിഭിന്നമാണ്. ആത്മഹത്യ ചെയ്‌ത സ്ത്രീകളിലേറെയും 60 വയസിന് മേൽ പ്രായമുള്ളവരായിരുന്നു. 2020 മുതൽ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്.
വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ആത്മഹത്യകൾ കൂടുതൽ സംഭവിക്കുന്നതെന്നതാണ് പഠനം വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നി ജില്ലകളിലാണ് ഇതര ജില്ലകളെ അപേക്ഷിച്ച് ആത്മഹത്യ നിരക്ക് കൂടുതൽ. കേരളത്തിലെ ആകെ ആത്മഹത്യകളുടെ 41 ശതമാനവും ഈ ജില്ലകളിലാണ് സംഭവിക്കുന്നത്.
തൊഴിൽരഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവർക്കിടയിലാണ് സ്വയം ഹത്യ കൂടുതലായി സംഭവിക്കുന്നത്. ഇക്കൂട്ടത്തിൽ തന്നെ ദിവസവേതനക്കാർക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കിടയിലുമാണ് കൂടുതൽ സ്വയം ഹത്യകൾ സംഭവിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തിനോടനുബന്ധിച്ച് കാക്കനാട് സിവിൽ സ്റ്റേഷനിൽ ജൂൺ 30 തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ബഹു.എറണാകുളം ജില്ലാ കളക്ടർ ശ്രീ.എൻ.എസ്.കെ ഉമേഷ് ഐഎഎസ് അവർകൾ പ്രകാശനം ചെയ്യും.