ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി റദ്ദാക്കി. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചിൽ വൻ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു.
ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്.

