കാബൂൾ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം “തുറന്ന യുദ്ധമായി” മാറിയ സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചു ഇറാനും സൗദി അറേബ്യയും. അയൽരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ആഹ്വാനം ചെയ്തു. വിശുദ്ധ റമദാൻ മാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചർച്ചകൾക്ക് വേദിയൊരുക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി ഫോണിൽ സംസാരിക്കുകയും മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്തു. സംഘർഷം ലഘൂകരിക്കാൻ സൗദി അറേബ്യയും ഖത്തറും സംയുക്തമായി ശ്രമങ്ങൾ നടത്തുന്നുണ്ട്. റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങളും, ഐക്യരാഷ്ട്രസഭയും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ പാക്കിസ്ഥാൻ സൈന്യം കാബൂൾ, കാണ്ഡഹാർ, അതിർത്തി പ്രവിശ്യയായ പക്തിക എന്നിവിടങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ഏകദേശം 130 താലിബാനികൾ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ ഇത്രയും വലിയ തോതിൽ ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. പാക് മണ്ണിൽ താലിബാൻ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് തങ്ങൾ വിപുലമായ സൈനിക നീക്കം ആരംഭിച്ചതെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. ഇതിനെത്തുടർന്ന് ഡുറാൻഡ് ലൈനിലുള്ള (അതിർത്തി) പാക് പോസ്റ്റുകൾക്ക് നേരെ താലിബാൻ സേനയും പ്രത്യാക്രമണം നടത്തി.
ആക്രമണത്തിൽ 270-ലധികം അഫ്ഗാൻ പോരാളികളെ വധിച്ചതായി പാക്കിസ്ഥാൻ അവകാശപ്പെടുമ്പോൾ, 55 പാക് സൈനികരെ കൊലപ്പെടുത്തിയതായാണ് താലിബാൻ അവകാശപ്പെടുന്നത്. പാക്കിസ്ഥാൻ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഡ്യൂറണ്ട് ലൈനിലെ പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്കും സൈനിക സൗകര്യങ്ങൾക്കും നേരെ വിപുലമായ ആക്രമണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റ് ചെയ്തു.
പാക്കിസ്ഥാൻ അഫ്ഘാനിസ്ഥാൻ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ; പാക്കിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി.


