മനാമ: ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തോടെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിക്കുമെന്ന് കരുതിയെങ്കിലും ഇന്നലെയും ഇറാൻ ആക്രമണം തുടർന്നു. യുഎഇ-ബഹ്‌റൈൻ സംയുക്ത സേനയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സിവിൽ കരാറുകാരൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎഇ സായുധ സേനാംഗമാണ് മരിച്ചത്. മൊറോക്കൻ സ്വദേശിയായ സിവിലിയൻ കോൺട്രാക്ടറാണ് കൊല്ലപ്പെട്ടത്. അഞ്ച് മിസൈലുകളും 17 ഡ്രോൺ ആക്രമണവും ഇന്നുണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട് തുടർച്ചയായ ഡ്രോൺ ആക്രമണശ്രമമുണ്ടായി. 20-ലേറെ ഡ്രോണുകളാണ് സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ തടയുകയും നശിപ്പിക്കുകയും ചെയ്തത്. കുവൈറ്റിൽ ആകട്ടെ 3 തവണയാണ് രാവിലെ മാത്രം ആക്രമണം ഉണ്ടായത്. മിസൈൽ ആവശ്ഷ്ടങ്ങൾ പതിച്ച് കുവൈറ്റിൽ ഏഴ് പ്രധാന വൈദ്യുതി വിതരണ ലൈനുകൾ തകരാറിലായി. രാജ്യത്ത് പലയിടത്തും വൈദ്യുതി മുടങ്ങി.
ഇറാൻ ഇസ്രായേലിന് നേരെ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ചിലത് ഇസ്രായേൽ പ്രതിരോധം മറികടന്ന് മധ്യ ഇസ്രായേലിലെയും തെൽ അവീവിലെയും ജനവാസ കേന്ദ്രങ്ങളിൽ നേരിട്ട് പതിച്ചു. നഗരത്തിലെ ആഡംബര മേഖലയായ നോർത്ത് തെൽ അവീവിലും മിസൈൽ ആഘാതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്ക മിസൈലുകളും ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി അവകാശപ്പെടുമ്പോഴും, ചിലത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്ക ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ സേനയിലെ എലൈറ്റ് വിഭാഗമായ 82-ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നതായി ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ എവിടെയാണ് ഇവരെ വിന്യസിക്കുന്നതെന്നോ എപ്പോഴാണ് ഇവർ അവിടെ എത്തിച്ചേരുകയെന്നോ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനുമായി ചർച്ചകൾക്ക് ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും, മേഖലയിലെ വൻതോതിലുള്ള സൈനിക സന്നാഹം കനത്ത ആശങ്കയ്ക്ക് വക നൽകുന്നതാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഭാവിയിൽ മേഖലയിൽ ഉണ്ടായേക്കാവുന്ന സൈനിക നീക്കങ്ങൾക്കുള്ള സജ്ജീകരണമായാണ് സൈനികരെ അയയ്ക്കാനുള്ള നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ്എസ് ബോക്സർ എന്ന യുദ്ധക്കപ്പലിലും അനുബന്ധ കപ്പലുകളിലുമായി ആയിരക്കണക്കിന് മറീനുകളെയും നാവികരെയും വിന്യസിച്ചതിന് പുറമെയാണിതെന്നാണ് റിപ്പോർട്ട്.

