ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്‌ച പ്രാർത്ഥനക്കിടെ ആയിരുന്നു സംഭവം. വെടിവെപ്പിൽ ഒരു സൈനികൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണം നടത്തിയ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. 47 കാരനായ ഗയ് ഹൗസ് എന്ന ആളാണ് വെടിവെയ്പ്പ് നടത്തിയത്.
ഫയെറ്റ് കൗണ്ടിയിലെ ബ്ലൂ ഗ്രാസ് വിമാനത്താവളത്തിന് സമീപം രാവിലെ 11.30 ഓടെ സൈനികൻ പ്രതിയെ തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തിരുന്നു. ഇതോടെ പ്രതി സൈനികന് നേരെ വെടിവെച്ച് സമീപത്ത് ഉണ്ടായിരുന്ന കാർ തട്ടിയെടുത്ത് വെടിവെപ്പ് നടന്ന ദേവാലയത്തിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് ഇയാൾ പള്ളിയിൽ പ്രാർത്ഥന നടത്തിയിരുന്നവർക്ക് നേരെ വെടിയുതിർത്തത്.
ലെക്സിംഗ്‌ടണിലെ റിച്ച്‌മണ്ട് റോഡ് ബാപ്റ്റിസ്റ്റ് ദേവാലയത്തിലാണ് ആക്രമണം നടന്നത്. പള്ളിയിൽ ഉണ്ടായ വെടിവെപ്പിൽ 72-ഉം 32-ഉം വയസുള്ള രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്‌ചകളിൽ നടക്കുന്ന പതിവ് പ്രാർത്ഥനയ്ക്കായി എത്തിയതായിരുന്നു ഇവർ.