സ്ത്രീകളെ വെല്ലുന്ന സൗന്ദര്യവുമായി ‘പുരുഷാംഗനകൾ ‘ നിരക്കുന്ന കാഴ്ചയാണ് ഇന്നും നാളെയും കൊല്ലം ജില്ലയിലെ ചവറ – കൊറ്റംകുളങ്ങരയിൽ അരങ്ങേറുന്നത്. കൊറ്റൻ കുളങ്ങര “ചമയ വിളക്ക്” ഇന്നും നാളെയുമാണ് . ഇഷ്ടഫലസിദ്ധിക്കായി “പുരുഷന്മാർ” സ്ത്രീ വേഷമണിഞ്ഞ്, വിളക്കെടുക്കുന്ന അനുഷ്ഠാന ചടങ്ങു്. കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തിൽ മാത്രം. മറ്റെങ്ങും ദർശിക്കാൻ കഴിയാത്തത്.
എല്ലാവർഷവും മീനം 10,11 തീയതികളിൽ …. ഈ വർഷം മാർച്ച് 24, 25 തീയതികളിൽ.
ആയിരങ്ങൾ “വേഷപ്പകർച്ചയോടെ” വിളക്കെടുക്കുന്ന കാഴ്ച.… പെണ്ണായും ബാലികമാരായും ..… സ്ത്രീ സൗന്ദര്യത്തെ വെല്ലുന്ന രീതിയിലുള്ള പുരുഷാംഗനമാർ.
വാലിട്ട്കണ്ണെഴുതി, പൊട്ടുതൊട്ട് ആഭരണങ്ങളണിഞ്ഞ്, അല്പം ലാസ്യഭംഗികൂടിയാകുമ്പോൾ പിന്നെപറയുകയും വേണ്ട. സ്ത്രീ സൗന്ദര്യത്തെ വെല്ലുന്ന, ആരും നോക്കിനിന്നു പോകുന്നതരത്തിൽ ഭയഭക്തിയോടെ വിളക്കുമായി നില്ക്കുന്നതു കണ്ടാൽ ആരും അതിശയിച്ചു പോകും. കൂടെ വരുന്ന അമ്മയും ഭാര്യയും സഹോദരിയും മറ്റും അസൂയയോടെ, ആശ്ചര്യത്തോടെ നോക്കിനിന്നു പോകും.
അഭീഷ്ടസിദ്ധിക്കായി വൃതശുദ്ധിയോടെ പുരുഷന്മാർ ഈ വിളക്കെടുക്കുന്നതിനെയാണ് “ചമയവിളക്ക്” എന്നറിയപ്പെടുന്നത്, പറയപ്പെടുന്നത്. ഈ രണ്ട് ദിവസങ്ങളിൽ മാത്രമേയുള്ളുതാനും ഇതിനായി ഇവരെ അണിയിച്ചൊരുക്കാൻ ക്ഷേത്രപരിസരത്തെവിടേയും മേക്കപ്പ് റൂമുകളും കാണാൻ കഴിയും.
വിളക്കെടുത്തു നില്ക്കുന്ന ഈ പുരുഷാംഗനകളെ അനുഗ്രഹിക്കാനായി വെളുപ്പിന് ദേവി ജീവതയിൽ എഴുന്നള്ളും.
കവർ ചിത്രം: മുൻവർഷം പകർത്തിയത്
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

