തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് വിഹിതം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29.17 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. സിപിഐഎമ്മിന് 27.16 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതം 14.76 ശതമാനമാണ്. വോട്ടു വിഹിതത്തില്‍ നാലാം സ്ഥാനം മുസ്ലിം ലീഗിനാണ്. 9.77 ശതമാനമാണ് വിഹിതം. സിപിഐക്ക് 5.58% വോട്ടാണ് ലഭിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനവും വോട്ട് ലഭിച്ചു.
മുന്നണി തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്ത് വിട്ടിരിന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം യുഡിഎഫിന് 38.8 ശതമാനവും എൽ ഡി എഫിന് 33.5 ശതമാനവും എന്‍ഡിഎയ്ക്ക് 14.71 ശതമാനവുമാണ്. ഇപ്പോള്‍ പാര്‍ട്ടികൾ തിരിച്ചുള്ള വോട്ട് വിഹിതത്തിന്റെ കണക്കാണ് പുറത്ത് വന്നത്.
ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് കോണ്‍ഗ്രസ് ആണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്നര ശതമാനത്തിന്റെ വര്‍ധന കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഉണ്ടായിട്ടുണ്ട്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ജില്ലകളില്‍ 30 ശതമാനത്തിന് മുകളിലാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ അര ശതമാനം വോട്ട് വിഹിതം കൂടുതല്‍ തന്നെയാണ് സിപിഐഎമ്മിന്. കണ്ണൂരും പാലക്കാടും മാത്രമാണ് സിപിഐഎമ്മിന് 30 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതമുള്ളത്.
ബിജെപിക്ക് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 0.04 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. എന്നാൽ തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാനായി. 19 ശതമാനത്തിനടുത്ത് വോട്ടുകള്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബിജെപി നേടിയിട്ടുണ്ട്.



