ജെറുസലേം: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (Ayatollah Ali Khamenei) കൊല്ലപ്പെട്ടതായി ഇസ്രായേലും അമേരിക്കയും അറിയിച്ചു. തെഹ്‌റാനിലെ ഖമനേയിയുടെ വസതി ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതായും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്റെ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) പ്ലാറ്റ്‌ഫോമിലൂടെ ഖമനേയി കൊല്ലപ്പെട്ട വിവരം അറിയിച്ചിട്ടുണ്ട്. ഖമനേയി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ ശരിയാണെന്ന് വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. ഇത് ഇറാനിലെ ജനങ്ങൾക്കും ലോകത്തിനും നീതി ലഭിച്ച നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇസ്രായേലും അമേരിക്കയും മരണം സ്ഥിരീകരിക്കുമ്പോൾ ഇറാൻ അത് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഖമനേയി സുരക്ഷിതനാണെന്ന വാദത്തിൽ ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ശത്രുക്കൾ മനഃപൂർവ്വം വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഇറാൻ ആരോപിക്കുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്ന പേരിൽ നടന്ന ആക്രമണത്തിലാണ് ഖമനേയിയുടെ വസതി പൂർണ്ണമായും തകർക്കപ്പെട്ടത്. ഉപഗ്രഹ ചിത്രങ്ങൾ ഈ നാശനഷ്ടങ്ങൾ ശരിവെക്കുന്നുണ്ട്. ശനിയാഴ്ച തെഹ്‌റാനിലെ ഖമനേയിയുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തിൽ ഖമനേയിക്കൊപ്പം ഇറാന്റെ സുരക്ഷാ-ഭരണ മേഖലകളിലെ 40-ഓളം ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നസീർസാദെ, ഐആർജിസി (IRGC) കമാൻഡർ മുഹമ്മദ് പക്പൂർ, ഖമനേയിയുടെ ഉപദേഷ്ടാവ് അലി ശംഖാനി എന്നിവരും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധഭൂമിയായി പശ്ചിമേഷ്യ; ഹോർമുസ് കടലിടുക്ക് അടച്ചു; ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്നു ഇസ്രായേൽ.


