ദുബായ്: ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ സംയുക്ത സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ഖത്തറിലെയും ബഹ്‌റൈനിലെയും യുഎസ് എംബസികൾ അവിടങ്ങളിലെ പൗരന്മാരോട് വീടിനുള്ളിലോ സുരക്ഷിത സ്ഥാനങ്ങളിലോ തുടരാൻ നിർദ്ദേശം നൽകി. ആക്രമണങ്ങളെത്തുടർന്ന് മേഖലയിലെ വ്യോമഗതാഗതം വലിയ രീതിയിൽ തടസ്സപ്പെടുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു
ദോഹയ്ക്ക് സമീപമുള്ള അൽ ഉദൈദ് എയർബേസ് ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ രണ്ട് മിസൈലുകൾ ഖത്തർ വിജയകരമായി പ്രതിരോധിച്ചതായാണ് റിപ്പോർട്ടുകൾ. ബഹ്‌റൈനിലെ യുഎസ് നേവിയുടെ അഞ്ചാം കപ്പൽപ്പടയുടെ (5th Fleet) ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി ബഹ്‌റൈൻ അധികൃതർ സ്ഥിരീകരിച്ചു. തലസ്ഥാനമായ മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും അപകടമുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. യുഎഇ തലസ്ഥാനമായ അബുദാബിയിലും സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടുത്തെ യുഎസ് സൈനിക താവളങ്ങളും ലക്ഷ്യമിട്ടതായാണ് സൂചന.
ഖത്തറിലും ബഹ്‌റൈനിലും ഇറാൻ അയച്ച മിസൈലുകൾ അമേരിക്കയുടെ പേട്രിയറ്റ് (Patriot) പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതിനാൽ വലിയ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്‌ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നിൽക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങൾ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.
തെക്കൻ ഇസ്രായേലിലെ ബീർഷെബയിലുള്ള സൈനിക ഇന്റലിജൻസ് കേന്ദ്രത്തിന് നേരെയും ആക്രമണം ഉണ്ടായി. ഹൈഫയിലെ റിഫൈനറിയിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് അവിടുത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണമുണ്ടായെന്നും രാജ്യത്തുടനീളം അപായ സൈറനുകള്‍ മുഴങ്ങിയെന്നും ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിക്കുന്നു.
ഇറാനിൽ ഇസ്രയേൽ – യുഎസ് സംയുക്ത ആക്രമണം; ഇറാൻ തിരിച്ചടിക്കുന്നു.


