പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവച്ചു; വ്യോമപാതകൾ അടച്ചു. ഇറാന്റെ വ്യോമപാതകൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടിരിക്കുകയാണെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അറിയിച്ചു. വ്യോമപാതകൾ അടച്ചതോടെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കി. കേരളത്തിൽ നിന്നുള്ള സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് ഇപ്പോൾ ആരും വരരുതെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ: പ്രതിരോധ നടപടികളുടെ ഭാഗമായി ഇസ്രായേൽ തങ്ങളുടെ വ്യോമപാത സിവിലിയൻ വിമാനങ്ങൾക്കായി അടച്ചിടുകയും വിമാനത്താവളങ്ങളിൽ നിന്ന് ആളുകളോട് മാറിനിൽക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
ഇറാഖ്: സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ എല്ലാ വിമാന സർവീസുകളും നിർത്തിവെക്കുകയും വ്യോമപാത പൂർണ്ണമായും അടയ്ക്കുകയും ചെയ്തതായി ഇറാഖി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വ്യോമപാതകൾ അടച്ചതോടെ എമിറേറ്റ്സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ്, എയർ ഇന്ത്യ തുടങ്ങിയ പ്രമുഖ വിമാന കമ്പനികൾ തങ്ങളുടെ പല സർവീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്.
ദുബായ്, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്. യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റുകൾ വഴിയോ ഗൂഗിൾ ഫ്ലൈറ്റ്സ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴിയോ കൃത്യമായ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
വിസ് എയർ: ഇസ്രയേൽ, യുഎഇ (ദുബായ്, അബുദാബി), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും മാർച്ച് 7 വരെ അടിയന്തരമായി നിർത്തിവച്ചു.
ലുഫ്താൻസ: ശനി, ഞായർ ദിവസങ്ങളിൽ ദുബായ്, ടെൽ അവീവ്, ബെയ്റൂട്ട് (ലെബനൻ), മസ്‌കറ്റ് (ഒമാൻ) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
കെഎൽഎം: ആംസ്‌റ്റർഡാമിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
ഒമാൻ എയർ: ഇറാഖ് തലസ്‌ഥാനമായ ബാഗ്‌ദാദിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു.
റഷ്യ: ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി.
കുവൈറ്റ്: അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു.
ഇറാനിൽ ഇസ്രയേൽ – യുഎസ് സംയുക്ത ആക്രമണം; ഇറാൻ തിരിച്ചടിക്കുന്നു.


