കൊളംബോ: ഇന്ധന പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിച്ചു. ഇതിൽ 20,000 മെട്രിക് ടൺ ഡീസലും, 18,000 മെട്രിക് ടൺ പെട്രോളുമാണുള്ളത്. ഇസ്രയേൽ – അമേരിക്ക – ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി.
“പശ്ചിമേഷ്യയിലെ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസങ്ങളെക്കുറിച്ച് കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു” – അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.
പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയത് മുതൽ ശ്രീലങ്ക വലിയ വെല്ലുവിളിയാണ് ഇന്ധനത്തിന്‍റെ കാര്യത്തിൽ നേരിടുന്നത്. വെസ്റ്റ് ഏഷ്യ, സിംഗപ്പൂർ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ശ്രീലങ്ക ഇന്ധനം വാങ്ങിയിരുന്നത്. എന്നാൽ യുദ്ധം രൂക്ഷമായതോടെ ലങ്കൻ മണ്ണിലേക്ക് ഇന്ധനമെത്തിക്കുന്ന വിതരണക്കാർ കൈയൊഴിഞ്ഞതാണ് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായത്.

