ചന്ദിപൂർ: ആണുവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-3 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ ഒഡിഷ തീരത്തെ ചന്ദിപൂരില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. 3,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ മിസൈലിന് സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മിസൈലിന്റെ പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ ഉറപ്പുവരുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു മൊബൈൽ ലോഞ്ചറിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് (എസ്‌എഫ്‌സി) ഉദ്യോഗസ്ഥരാണ് ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് മിസൈൽ വിക്ഷേപിച്ചത്. വിക്ഷേപണം എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളെ സാധൂകരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നി-3 ഈ വിഭാഗത്തിലെ ഏറ്റവും സങ്കീര്‍ണവും കൃത്യവുമായ മിസൈലുകളില്‍ ഒന്നാണ്. ഇതിനകം സായുധസേനയുടെ ഭാഗമായ അഗ്നി — 3ന് 1.5 ടണ്‍ ഭാരമുള്ള പേലോഡാണുള്ളത്.
അഗ്നി-1: 700 കിമീ, അഗ്നി-2: 2,000 കിമീ, അഗ്നി-3: 3000 കിമീ, അഗ്നി-4: 4,000 കിമീ, അഗ്നി-5: 5000 കി.മീ എന്നിങ്ങനെയാണ് അഗ്നി സീരീസുകൾ. ഡിആർഡിഒ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം, പൃഥ്വി മിസൈലുകളുടെ പരിധിയിൽ വരുന്ന (150-350 കിമീ) ലക്ഷ്യങ്ങളെ തകർക്കാൻ ചുരുങ്ങിയത് 220 കിമീ ദൂരപരിധിയിൽ അഗ്നി-1 ഉപയോഗിക്കാൻ സാധിക്കും. ക്രൂയിസ് മിസൈലായ ബ്രഹ്മോസും (30-300 കിമീ പരിധി) അഗ്നി മിസൈലുകളും ചേരുന്നതോടെ 30 കിലോമീറ്റർ മുതൽ 5,000 കിലോമീറ്റർ വരെയുള്ള ഏത് ലക്ഷ്യത്തെയും നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കും.


