അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലുള്ള പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 18 പേർ മരിച്ചു. വെതലപാളയം ഗ്രാമത്തിൽ ഗോദാവരി കനാലിന് സമീപമുള്ള സൂര്യ ശ്രീ ഫയർ വർക്ക്സിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ കാക്കിനാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് അധികൃതർ പറഞ്ഞു. 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്, മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തിരിച്ചറിയാനാകാത്ത രീതിയിൽ ശരീരങ്ങൾ കരിഞ്ഞ നിലയിലാണ്. നിശ്ചിത ശേഷിയിൽ കൂടുതൽ പടക്കങ്ങൾ നിർമ്മിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു.


