ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ഹൈക്കമാൻഡ്. ഇതിനായുള്ള വടംവലി പാടില്ലെന്ന് നേതാക്കൾക്ക് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്നാണ് സംസ്ഥാനത്തെ നേതാക്കൾക്ക് എഐസിസി നിർദേശം നൽകി.
കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം വർധിപ്പിക്കാൻ പുതിയ സംവിധാനം വരുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും. ഇന്നലെ നടന്ന ഹൈക്കമാൻഡിൻ്റെ അടിയന്തര യോഗത്തിലേക്ക് ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും. കേരള നേതാക്കളുമായി എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർ നടപടി ഉണ്ടാകും. പ്രശ്നങ്ങൾ ചർച്ച ചെയ്‌തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം കൂട്ടായ നേതൃത്വം എന്ന നിർദേശം കേരളത്തിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമ പ്രസ്‌താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം നടത്തണം. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കേന്ദ്ര നേതൃത്വം വിമർശനമുന്നയിച്ചു.
ഇന്നലെ നടന്ന ചർച്ചയിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എഐസിസി നേതൃത്വം വിലയിരുത്തി. കെപിസിസി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും തങ്ങളുടെ പ്രചാരണ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
 



