കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ ആലിം, രൂപേല്‍, രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്. കെട്ടിടം തകർന്നു വീണപ്പോൾ തന്നെ 14 പേർ ഓടി രക്ഷപ്പെട്ടു. പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞുവീണത്.
സംസ്ഥാനത്ത് അതിഥിതൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാരോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കെട്ടിടം ഇടിഞ്ഞ് ഉണ്ടായ അപകടത്തില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ലേബര്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ തൊഴില്‍ വകുപ്പ് നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.