ബെത്ലഹേം: രണ്ട് വർഷത്തെ യുദ്ധത്തിൻ്റെയും ദുരിതങ്ങളുടെയും ഇടവേളയ്‌ക്കുശേഷം നക്ഷത്രദീപങ്ങൾ തെളിഞ്ഞ് ബെത്‌ലഹേം. ഇസ്രയേൽ– പലസ്‌തീൻ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ക്രിസ്‌മസ് ആരവങ്ങളിലേക്ക് മടങ്ങിയെത്തുകയാണ് യേശുവിൻ്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെത്‌ലഹേം. ഗാസയിലെ സംഘർഷങ്ങൾ അവസാനിച്ചതോടെ പാലസ്തീൻ ജനത ഈ ക്രിസ്തുമസിനെ പ്രത്യാശയുടെയും അതിജീവനത്തിന്റെയും ആഘോഷമായി കൊണ്ടാടുകയാണ്.
ചരിത്രപ്രസിദ്ധമായ നേറ്റിവിറ്റി ദേവാലയത്തിന് മുന്നിലെ മാൻജർ സ്ക്വയറിൽ പരമ്പരാഗതമായ ഭീമാകാരമായ ക്രിസ്മസ് ട്രീയിൽ വിളക്കുകൾ കത്തിച്ചുകൊണ്ടാണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമായത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഈ ആഘോഷം അതിജീവനത്തിൻ്റെ പ്രതീകവും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രതീക്ഷയുമാണ്. കാഴ്‌ച കാണാനും സന്തോഷം പങ്കിടാനുമായി പതിനായിരങ്ങളാണ് സ്ക്വയറിൽ ഒത്തുകൂടിയത്.
എന്നാൽ ഗാസയിലെ കനത്ത നാശനഷ്‌ടങ്ങളും കൂട്ടക്കൊലകളുടെ ദുഖവും ഈ ആഘോഷങ്ങൾക്ക് നേരിയ മങ്ങലേൽപ്പിക്കുന്നുണ്ട്. കൂടാതെ ഇസ്രായേലിൻ്റെ ഉപരോധം ശക്തമായതിനാൽ ബെത്‌ലഹേം നഗരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.



