മോസ്കോ: റഷ്യയിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ ഉണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്. റഷ്യയിലെ ബാഷ്കോർട്ടോസ്താൻ റിപ്പബ്ലിക്കിന്റെ (Bashkortostan Republic) തലസ്ഥാനമായ യുഫയിലെ (Ufa) സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദേശ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന്റെ സ്പോർട്‌സ് ഹാളിൽ ഫെബ്രുവരി 7 ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഹോസ്റ്റലിലേക്ക് എത്തിയ കൗമാരക്കാരൻ വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞായിരുന്നു പൊലീസുകാർ സ്ഥലത്തെത്തിയത്. തടയാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അക്രമിയായ 15-കാരനെ കീഴ്പ്പെടുത്തുന്നതിനിടെയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റത്. അക്രമിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് റഷ്യൻ പൊലീസ് വ്യക്തമാക്കി. കീഴ്പെടുത്തുന്നതുനിടെ അക്രമി സ്വയം പരിക്കേൽപ്പിക്കുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പരുക്കേറ്റവർക്ക് അടിയന്തര സഹായം നൽകുന്നു എന്ന് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവം വിശദമായി നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ കൗൺസുലേറ്റിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായും പരിക്കേറ്റ വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ഒരുക്കിയതായും എംബസി വ്യക്തമാക്കി. അതേസമയം ആക്രമണ സംഭവം റഷ്യയിലെ വിദേശ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


