കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കേരളത്തിൽ ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മാസത്തിനിടെ മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.
രണ്ടാഴ്ചയായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പത്ത് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്, മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവർ.