ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സൊർണലിംഗം ചെന്നൈയിലെ കുടുംബ കോടതിയിൽ ഹർജി നൽകി. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹ മോചനത്തിനുള്ള ഹർജി നൽകിയത്. സംഗീതയുടെ ഹർജി പരിഗണിച്ച കോടതി, ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
വിവാഹ മോചന അപേക്ഷയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സഹ പ്രവർത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹർജിയിൽ പറയുന്നു. ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടർന്നുവെന്നും സംഗീത ആരോപിക്കുന്നു. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത പറയുന്നു.
1999 ഓഗസ്റ്റ് 25 നാണ് വിജയും സംഗീതയും വിവാഹിതരായത്. ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് മക്കൾ. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്.
അതേസമയം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിൻ്റെ തിരക്കിലാണ് വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം. പാർട്ടി അധദ്ധ്യക്ഷനായ വിജയ് പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ഉയർത്തി പാർട്ടി പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു. ഡിഎംകെ കോട്ടയാണ് പേരമ്പൂർ. 2021 ൽ ഡിഎംകെയിലെ ആർ.ഡി ശേഖർ 54,976 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്.


