ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കും. സുരക്ഷ മുൻനിര്‍ത്തി ജമ്മു കശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കശ്മീർ പൊലീസിനും രഹസ്യാന്വേഷണ ഏജൻസുകൾക്കുമാണ് കശ്മീരിന് പുറത്തുനിന്ന് എത്തുന്നവരുടെ സുരക്ഷ വര്‍ധിപ്പിക്കാൻ നിർദ്ദേശം ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് നേരെ ആക്രമണ സാധ്യതയെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
കശ്‌മീരിലെ 87 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 48 കേന്ദ്രങ്ങളാണ് അടച്ചത്. സുരക്ഷാനടപടികൾ പുരോഗമിച്ച് വരികയാണെന്നും ചിലപ്പോൾ കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടി അടച്ചേക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഗുൽമർഗ്, സോനമാർഗ്, ദാൽ തടാകത്തിന്റെ പരിസരങ്ങളടക്കമുള്ള തന്ത്രപ്രധാനമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളെയടക്കം വിന്യസിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ പ്രദേശവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് ഈ തീരുമാനം. ആക്രമണത്തെ തുടര്‍ന്ന് നിരവധി ടൂറിസ്റ്റുകള്‍ കശ്മീര്‍ വിട്ടുപോയിരുന്നു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിരവധി യാത്രികര്‍ കശ്മീര്‍ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.
“പാക്കിസ്ഥാൻ ഭീകരത വളർത്തുന്ന തെമ്മാടി രാജ്യം” യുഎന്നിൽ ഇന്ത്യ.