സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരന്നു. അനസൂയ ദേവകി വാര്യരാണ് ഭാര്യ. അനിൽ ഷാജി, അപ്പു ഷാജി എന്നിവരാണ് മക്കൾ. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സേവനമനുഷ്ടിക്കുകയായിരുന്നു.
കൊല്ലം കണ്ടചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹം മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളാണ്. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ പിറവി (1988) 1989 -ലെ കാൻ ചലച്ചിത്രമേളയിൽ ക്യാമറ ഡി’ഓർ – മെൻഷൻ ഡി’പുരസ്കാരം നേടി. ജി അരവിന്ദന്റെ ഇഷ്ട ഛായാഗ്രാഹനായിരുന്നു അദ്ദേഹം 40 ഓളം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. പ്രശസ്ത സംവിധായകരായ കെ ജി ജോർജ്, എം ടി വാസുദേവൻ നായർ എന്നിവരുടെ മിക്ക ചിത്രങ്ങളിലും ഷാജി എൻ കരുൺ പ്രവർത്തിച്ചിരുന്നു.
2011 -ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര-ടെലിവിഷൻ അക്കാദമിയായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രീമിയർ ചെയർമാനായിരുന്നു അദ്ദേഹം. 1998 മുതൽ 2001 വരെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFK) എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. കലാസാംസ്കാരിക രംഗത്തെ സംഭാവനയ്‌ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്‌ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സും അദ്ദേഹത്തിന് ലഭിച്ചു. കുട്ടിസ്രാങ്ക്, നിഷാദ്, വാനപ്രസ്ഥം, സ്വം, പിറവി, സോപാനം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
ഷാജി എൻ കരുണിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.