വാഷിങ്ടൺ: തിരച്ചടി തീരുവയിൽ നിന്ന് സ്‌മാർട്ട് ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഓഫീസ് ഇതുസംബന്ധിച്ച നോട്ടീസ് പുറത്തിറക്കി. നോട്ടീസിൽ ചൈനയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സ്‌മാർട്ട് ഫോണുകൾ, ലാപ്ടോപുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് ഈ ഇളവ് ബാധകമാണെന്ന് വ്യക്തമാക്കുന്നു.
കമ്പ്യൂട്ടറുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വില കൂടുന്നത് യുഎസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് രാജ്യത്തെ ടെക് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്നത്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് ഏകദേശം 125 ശതമാനം തിരച്ചടി തീരുവ ചുമത്താനായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.
സ്‌മാർട്ട് ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും പുറമെ ഹാർഡ് ഡ്രൈവുകൾ, പ്രോസസറുകൾ, മെമ്മറി ചിപ്പുകൾ തുടങ്ങിയവയെയും ഉയർന്ന തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപാദനം തിരികെ കൊണ്ടുവരുന്നതിനുള്ള മാർഗമായാണ് ഇത്തരം താരിഫ് വർധനവിനെക്കുറിച്ച് ട്രംപ് പരാമർശിച്ചതെങ്കിലും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ വർഷങ്ങളെടുത്തേക്കും. ഇത് യുഎസിലെ ടെക് കമ്പനികൾക്ക് വലിയ വെല്ലുവിളിയാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാനം.