മലപ്പുറം: കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. വാർത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം ആണ് രോഗബാധയ്ക്ക് കാരണം.
ജനുവരിയില്‍ കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയിൽ ഒരാള്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒമ്പത് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചത്. സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവർക്കിടയിൽ എയ്‌ഡ്‌സ് ബാധ കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. ഇവരുടെ കുടുംബവും ഇവരുമായി ബന്ധപ്പെട്ട മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് വലിയ സ്ക്രീനിംഗിലേക്ക് നീങ്ങുകയാണ് ആരോഗ്യ വകുപ്പ്.