ശാസ്ത്രലോകത്ത് പുത്തൻ ചരിത്രമെഴുതി നാസയും പാർക്കർ സോളാർ പ്രോബും. സൂര്യോപരിതലത്തില്‍ നിന്ന് വെറും 3.8 മില്യണ്‍ മൈല്‍ (ഏകദേശം 61 ലക്ഷം കിലോമീറ്റര്‍) അടുത്തുകൂടെയാണ് ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് മണിക്കൂറില്‍ 692,000 കിലോമീറ്റര്‍ വേഗതയില്‍ പറന്നത്. ഡിസംബർ 24-നായിരുന്നു ഈ ഭാഗ്യപരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെ പേടകവുമായുള്ള ബന്ധം നിലച്ചിരുന്നു. എന്നാൽ 26-ന് അർദ്ധരാത്രിയിൽ സിഗ്നൽ ലഭിച്ചെന്നും പേടകം സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കുന്ന മനുഷ്യനിര്‍മിത വസ്‌തു എന്ന ബഹുമതി നേടിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമാണെന്നും നാസ അറിയിച്ചു. ജനുവരി ഒന്നിന് ഡാറ്റ ഭൂമിയിലേക്ക് അയക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ. അമേരിക്കയിലെ മേരിലാൻഡിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ഓപ്പറേഷൻ സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.
ഈ ചരിത്ര പറക്കലിനിടെ സോളാര്‍ പ്രോബ് പേടകത്തെ കുറിച്ച് ശാസ്ത്രലോകത്തിന് ആശങ്കകള്‍ ഏറെയുണ്ടായിരുന്നു. സൂര്യന്‍റെ കൊറോണ പാളിയിലെ 1,700 ഫാരന്‍ഹീറ്റ് അഥവാ 930 ഡിഗ്രിസെല്‍ഷ്യസ് വരെയുള്ള ചൂടിനെ മറികടന്നുവേണമായിരുന്നു പേടകത്തിന് സഞ്ചരിക്കാന്‍. എന്നാല്‍ അതിശക്തമായ ചൂടിനും റേഡിയേഷനും പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കരിച്ചുകളയാനായില്ല. സൂര്യന്റെ കൊടുംചൂടിന് പിന്നിലെ രഹസ്യമറിയാനാണ് നാസ പാർക്കർ സോളാർ പ്രോബിനെ അയച്ചത്. സൗരക്കാറ്റിന്റെ ഉത്ഭവം, ഊർജ്ജ കണങ്ങൾക്ക് പ്രകാശവേഗം കൈവരുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ പഠിക്കാനും രഹസ്യങ്ങൾ പരസ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാർക്കർ സോളാർ പ്രോബിനെ സൂര്യനെ ലക്ഷ്യമിട്ട് നാസ അയച്ചത്.
685 കിലോഗ്രാമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകത്തിന്‍റെ ഭാരം. 2018 ഓഗസ്റ്റ് 12-ന് ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇതിന്‍റെ വിക്ഷേപണം.