കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 22 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. 4 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. ജീവനക്കാരിൽ ഇന്ത്യക്കാർ ഇല്ല എന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്.
കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകൾ അപകട സ്ഥലത്ത് എത്തി, രക്ഷാപ്രവർത്തനം നടക്കുന്നു. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ നേവിയുടെ കൂടുതൽ കപ്പലുകൾ ആ മേഖലകളിലേക്കു തിരിച്ചിട്ടുണ്ട്. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന. കുറെ കണ്ടെയ്നറുകൾ കത്തിനശിച്ചു. കേരള തീരത്ത് നിന്നും 129 കിലോമീറ്റർ (78 നോട്ടിക്കൽ മൈൽ) ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്. 270 മീറ്റർ നീളമുണ്ട് കപ്പലിന്. ഏഴാം തീയതിയാണ് കൊളംബോയിൽനിന്ന് കപ്പൽ പുറപ്പെട്ടത്. സിങ്കപ്പൂർ ഉടമസ്ഥതയിലുള്ള കപ്പലാണ്.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.