തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 640 കണ്ടെയ്‌നറുകളിലെ വിവരങ്ങളാണ് കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളത്. കപ്പലിലുണ്ടായിരുന്ന 13 കണ്ടെയ്നറിൽ കാൽസ്യം കാർബൈഡായിരുന്നു. ഇത് വെള്ളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്. കാല്‍സ്യം കാര്‍ബൈഡുള്ള 13 കണ്ടെയ്‌നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്.
ക്യാഷ് എന്ന് എഴുതിയ 4 കണ്ടെയ്നറിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്നറിൽ തേങ്ങയും കശുവണ്ടിയും 87 കണ്ടെയ്നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. 71 കണ്ടെയ്‌നറുകള്‍ കാലിയാണ്. 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 39 കണ്ടെയ്‌നറുകളിൽ വസ്ത്രനിര്‍മാണത്തിനുള്ള പഞ്ഞിയാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.