തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കി മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉണ്ടായി. പിന്നീട് 4, 5, 6 ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നു. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്.
കണ്ണൂർ ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകി. തലശേരി, അഴീക്കോട് മേഖലകളിൽ കടൽ പ്രക്ഷ്ഭുധമാണ്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിയന്ത്രണം തുടരുന്നു. ദേശീയപാതയിൽ കുപ്പത്ത് ഇന്നലെ രാത്രി വീണ്ടും മണ്ണിടിച്ചിലുണ്ടായി. കൊട്ടാരക്കര ദിണ്ഡിഗൽ ദേശീയപാതയിൽ ഇന്നലെ രാത്രി മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട കോന്നിയിൽ കനത്ത മഴയിലും കാറ്റിലും വീടുകൾക്കു മുകളിൽ മരം കടപുഴകി വീണു. ആളപായമില്ല. ഇളകൊള്ളൂർ സ്റ്റേഡിയം പോക്കറ്റ് റോഡ് ബ്ലോക്ക് സമീപവും മരങ്ങൾ വീണു. വൈദ്യുത പോസ്റ്റുകൾ ഉൾപ്പെടെ തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. വയനാട്ടിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലും ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. കാസർഗോഡ് വിനോദ സഞ്ചാര മേഖലയിലെ നിയന്ത്രണങ്ങൾ ഇന്നും തുടരും.
നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷത്തിൽ ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴ ലഭിക്കുമെന്നാണ് പ്രവചനം. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ ഈ മാസം 27-ന് മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ബുധനാഴ്ച വരെ മീൻപിടിത്തം വിലക്കി. ആരോഗ്യവകുപ്പ് പകർച്ചാവ്യാധി മുന്നറിയിപ്പും നൽകി.
ഇന്നലെ കണ്ണൂർ കാസർഗോഡ് ഇടുക്കി ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ കാറ്റുവീശി. മത്സ്യബന്ധനത്തിന് ഇന്നും നിയന്ത്രണം തുടരും. നാളെയും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കാലവർഷം മുൻകരുതലിന്റെ ഭാഗമായി എൻഡിആർഎഫ് സംഘം മലപ്പുറത്തേക്ക് എത്തും. 26 പേരടങ്ങുന്ന സംഘമാണ് എത്തുക. ചെന്നൈ ആരക്കോണത്തു നിന്നുള്ള സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും.
സംസ്ഥാനത്ത് ശക്തമായ കാറ്റിലും മഴയിലും ഇതുവരെ 27 കോടിയോളം രൂപയുടെ നഷ്ട്ടം വന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഇതുവരെ 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചുവെന്നും കെഎസ്ഇബി. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുനസ്ഥാപിച്ച് നൽകിയെന്നും കെഎസ്‌ഇബി അറിയിച്ചു. തിരുവനന്തപുരം ഇലക്ട്രിക്കൽ സർക്കിളിൽ കൺട്രോൾ റൂം തുറന്നു. 9496018377 എന്ന നമ്പറിൽ 24 മണിക്കൂറും പരാതികൾ അറിയിക്കാം.