Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്; വോട്ടെണ്ണൽ ജൂൺ 23-ന്
തിരഞ്ഞെടുപ്പ് ചൂടിലേക്ക് നിലമ്പൂര്‍ നിയമസഭാ മണ്ഡലം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്; വോട്ടെണ്ണൽ ജൂൺ 23-ന്

by Editor

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 -നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 -നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26-ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

പി വി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഇടതുമുന്നണിയെ സംബന്ധിച്ച് നിർണ്ണായകമാണ്. കോൺഗ്രസ് മത്സരിച്ചു വരുന്ന നിലമ്പൂരിൽ ഇത്തവണ സ്ഥാനാർത്ഥി ആരായിരിക്കണം എന്നത് സംബന്ധിച്ച് കോൺഗ്രസിൽ ആശയക്കുഴപ്പമുള്ളതായി വാർത്തകളുണ്ടായിരുന്നു. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും പി വി അൻവറും വി എസ് ജോയ് സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലാണ്. എൽഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അൻവറിന്റെ രാഷ്ട്രീയ ഭാവി കൂടി നിർണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു നടക്കാൻ പോകുന്നത്.

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ‌ യു ഷറഫലി, പ്രൊഫ. തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകൾ സിപിഐഎം പരി​ഗണിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിപിഐഎം പാ‍ർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്തിനെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി സിപിഐഎം ചുമതലപ്പെടുത്തിയിരുന്നു.

നിലമ്പൂ‍‍ർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ ബിജെപിയിൽ ആശയക്കുഴപ്പമുണ്ടെന്ന് റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. മത്സരിക്കേണ്ടെന്ന നിലപാട് ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവെച്ചതോടെയാണ് ആശയക്കുഴപ്പം രൂപപ്പെട്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രസക്തിയില്ല. അതിനാൽ സമയവും അധ്വാനവും സാമ്പത്തികവും നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നേതാക്കൾ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ എതിർക്കുന്നത്. നിലമ്പൂർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ബിജെപി നേതൃത്വത്തിന്റെ ആലോചന. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 8595 വോട്ടാണ് ബിജെപിക്ക് നേടാനായത്. 2016ൽ മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മത്സരിച്ചപ്പോൾ 12,284 വോട്ട് നേടാൻ കഴിഞ്ഞിരുന്നു. 2021ൽ ബിജെപി മത്സരിച്ചപ്പോൾ ഇവിടെ വോട്ട് കുറയുകയാണ് ചെയ്തത്.

ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടപ്രകാരം നിയമസഭാ മണ്ഡലത്തിൽ ഒഴിവു വന്ന് ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തിയാൽ മതി. നിലമ്പൂരിൽ ജൂലൈ 12-നാണ് ഈ ആറുമാസ കാലാവധിയെത്തുക. നിയമസഭയ്ക്ക് ഒരു വർഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിൽ നിർബന്ധമായും ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13-നാണു പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻവർ നേരത്തേ പറഞ്ഞിരുന്നു.

You may also like

error: Content is protected !!