സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൻ്റെ കിഴക്കൻ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും. മൂന്ന് പേരെ കാണാതായതായാണ് റിപ്പോർട്ട്. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് പലിയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിലെ കോഫ്‌സ് ഹാർബർ, ടാരി, ഗ്ലാഡ് സ്റ്റോൺ, വിങ്ഹാം, ഗ്ലെൻതോൺ തുടങ്ങിയ മേഖലകൾ മഴക്കെടുതിയിലാണ്.
മിഡ് നോർത്ത് കോസ്റ്റിലെ ഹണ്ടർ മേഖലകളിൽ 280 മില്ലിലിറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്. 20000-ത്തോളം ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പലയിടങ്ങളിലും വ്യോമ മാർഗം ആളുകളം രക്ഷപെടുത്തി. ശക്തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും വൈദ്യുതി പൂർണമായും ഇല്ലാതായി.
1929-ലെ ആറ് മീറ്റർ എന്ന റെക്കോർഡ് ഭേദിച്ചാണ് മാനിങ് നദിയിൽ വെള്ളം ഉയരുന്നത്. ഇതോടെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഹണ്ടർ മേഖലയിൽ താമസക്കാർ കുടുങ്ങി കിടക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസ് എമർജൻസി സർവീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് എമർജൻസി വിഭാഗം വ്യക്തമാക്കി.