ഇസ്‍ലാമാബാദ്∙ ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ വച്ച് വെടിയേറ്റതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്കേറ്റ ഭീകരനെ ലാഹോറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന അമീർ ഹംസ പാക്കിസ്ഥാൻ സൈന്യത്തിന്റെ സുരക്ഷാവലയത്തിലാണ്. പരുക്ക് എത്രത്തോളം ഗുരുതരമാണ്, എങ്ങനെയാണ് പരുക്കേറ്റത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
ലഷ്കറെ തയിബയുടെ 17 സ്ഥാപകരിൽ ഒരാളാണ് അമീർ ഹംസ. തടവിലായ ഭീകരരുടെ മോചനത്തിനുള്ള ഫണ്ട് ശേഖരണം, റിക്രൂട്ട്മെന്റ്, ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് അമീർ ഹംസ. ലഷ്കർ സംഘടനയിൽ നിന്ന് മാറി ജമ്മുകശ്മീർ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് ജെയ്ഷെ- ഇ മൻഖാഫ എന്ന പേരിൽ മറ്റൊരു ഭീകരവാദ ഗ്രൂപ്പും ഇയാൾ തുടങ്ങിയിരുന്നു. പിന്നീട് പാക്കിസ്ഥാനിലേക്ക് പോയ അമീർ ഹംസ വീണ്ടും ലഷ്കർ ഭീകരരുമായി ചേർന്ന് പ്രവർത്തിച്ചുവരുകയായിരുന്നു. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‍റൻവാല നഗരത്തിൽ നിന്നുള്ള ഹംസയെ 2012 ഓഗസ്റ്റിൽ യുഎസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ലഷ്‌കർ ഭീകരൻ അബു സൈഫുള്ളയെ പാക്കിസ്ഥാനിൽ കുറച്ചു ദിവസം മുൻപ് അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഐക്യരാഷ്‌ട്രസഭ ഭീകരരായി പ്രഖ്യാപിച്ച ലഷ്‌കർ ഭീകരസംഘടനയിലെ ഹാഫിസ് സയീദുമായും അബ്ദുൾ റഹ്മാൻ മക്കിയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഭീകരരെ സംരക്ഷിക്കുന്നില്ലെന്ന് ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്ന പാക്കിസ്ഥാൻ, കൊടും ഭീകരൻ ഹാഫിസ് സെയ്ദിന് സംരക്ഷണം നൽകുകയും വസതിക്ക് പുറത്ത് സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.