റായ്‌പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതിർത്തി പ്രദേശങ്ങളിൽ രണ്ട് ദിവസത്തോളമായി തെരച്ചിൽ നടക്കുകയാണ്. ഓപ്പറേഷൻ ആരംഭിച്ചിട്ട് 72 മണിക്കൂർ പിന്നിട്ടുവെന്നും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പ്രധാന നേതാവും ഉൾപ്പെടുന്നുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ പറഞ്ഞു.
മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ബസവരാജ്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് തെലങ്കാന, ആന്ധ്രാപ്രദേശ് പൊലീസും എൻഐഎയും അന്വേഷിക്കുന്ന കൊടുംക്രിമിനലാണ് ഇയാൾ. വനമേഖലകൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സംഘം തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.
സംസ്ഥാനത്ത് ഒരു മാസത്തിനിടെ സിആർപിഎഫും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 31 മാവോയിസ്റ്റുകളെയാണ് വധിച്ചത്. 214 ഒളിത്താവളങ്ങൾ നശിപ്പിച്ചു. സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.