ഇന്ത്യൻ പാസ്പോർട്ടിൽ സാരമായ മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടുവരാൻ പോകുന്നത്. 2025-ൽ അഞ്ച് കാര്യങ്ങളിലാണ് മാറ്റമുണ്ടാകാൻ പോകുന്നതെന്നാണ് വിവരം. സാങ്കേതികമായി മികവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് യൂണിയൻ ഗവൺമെന്റ് വ്യക്തമാക്കി.
2025-ൽ തന്നെ ഇന്ത്യയിൽ ഇ പാസ്പോർട്ടുകൾ ലഭിച്ച് തുടങ്ങുമെന്നാണ് വിവരം. നിലവിലുള്ള പാസ്പോർട്ടിന് സമാനമായിരിക്കും കാഴ്ചയിലെങ്കിലും ചിപ്പുകളിൽ ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ഉണ്ടായിരിക്കും. നിങ്ങൾ ഇപ്പോൾ കൈവശം വെച്ചിരിക്കുന്ന പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞാൽ ഇനി അനുവദിക്കുന്നത് ഈ പാസ്പോർട്ട് ആയിരിക്കും.
2023 ഒക്ടോബർ ഒന്നിന് ശേഷം ജനിച്ചവർ പാസ്പോർട്ടിനായി അപേക്ഷിക്കുമ്പോൾ ജനന സർട്ടിഫക്കറ്റ് നിർബന്ധമാണ്. ജനന സർട്ടിഫിക്കറ്റ് മാത്രമാണ് ഇവർ വയസ് തെളിയിക്കുന്ന രേഖയായി സമർപ്പിക്കേണ്ടത്.
കൂടാതെ പാസ്പോർട്ടിൻ്റെ അവസാന പേജിൽ മേൽവിലാസം നൽകുന്ന പതിവും ഈ വർഷം മുതൽ അവസാനിപ്പിക്കുമെന്നാണ് വിവരം. സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ഇനി മുതൽ ഡിജിറ്റലായി ബാർകോഡ് രൂപത്തിൽ രേഖപ്പെടുത്തും. പാസ്പോർട്ടിൽ നിന്നും മാതാപിതാക്കളുടെ പേരും ഒഴിവാക്കും. അനാവശ്യമായി സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഇതുവഴി പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. വ്യത്യസ്‌ത തരം പാസ്പോർട്ടുകൾ വ്യത്യസ്‌ത നിറങ്ങൾ നൽകാനും നീക്കമുണ്ട്. സാധാരണ പാസ്പോർട്ടുകൾക്ക് നീല നിറം, സർക്കാർ ഒഫീഷ്യലുകളുടേതിന് വെള്ള നിറം, നയതന്ത്ര പാസ്പോർട്ടിന് മെറൂൺ നിറം, താത്കാലിക പാസ്പോർട്ടിന് ചാര നിറം എന്നിങ്ങനെയായിരിക്കും.
വി.ബി. ഭാഗ്യരാജ്, ഇടത്തിട്ട, കൊടുമൺ