ജറുസലം: ഗാസ മുഴുവനും നിയന്ത്രണത്തിലാകും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. പുതിയ സൈനികനടപടിയുടെ ഭാഗമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ആക്രമണം ഉണ്ടാകുമെന്നു വിഡിയോ സന്ദേശത്തിൽ നെതന്യാഹു മുന്നറിയിപ്പ് നൽകി, പലസ്‌തീൻകാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഗാസയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഖാൻ യൂനിസ്.
ഗാസയുടെ വടക്കും തെക്കും സേനയെ ഇറക്കിയുള്ള ആക്രമണം ആണ് ഇസ്രയേൽ നടത്തുന്നത്. ഹമാസ് താവളങ്ങളെന്നു കരുതുന്ന 160 കേന്ദ്രങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ അറിയിച്ചു. മധ്യഗാസയിലെ നുസുറത്ത്, ദെയ്റൽ ബലാഹ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കഴിഞ്ഞ ഒരാഴ്ച മാത്രം 464 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ആകെയുണ്ടായിരുന്ന ഇന്തൊനീഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ ആക്രമണത്തോടെ പ്രവർത്തനം അവസാനിപ്പിച്ചു. 2023 ഒക്‌ടോബർ ഏഴിനുശേഷം ഗാസയിൽ ഇതുവരെ 53,339 പേരാണ് കൊല്ലപ്പെട്ടത്.
ഇസ്രയേൽ ഉപരോധം നിലനിൽക്കുന്നതിനാൽ 20 ലക്ഷത്തിലധികം ആളുകൾ പാർക്കുന്ന ഗാസയിലേക്ക് ഭക്ഷണമോ വെള്ളമോ ഇന്ധനമോ മറ്റ് അവശ്യസാധനങ്ങളോ എത്തുന്നില്ല. രാജ്യാന്തര സമ്മർദമേറിയതോടെ ഭക്ഷ്യഉപരോധം ഭാഗികമായി ഇസ്രയേൽ പിൻവലിച്ചതിനാൽ ധാന്യങ്ങൾ, പാചകഎണ്ണ തുടങ്ങിയവയുമായി 50 ട്രക്കുകൾ വടക്കൻ ഗാസയിലേക്കു നീങ്ങിത്തുടങ്ങിയതായാണ് റിപ്പോർട്ട്.
അതേസമയം ഖത്തറിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ച നടക്കുകയാണ്. ഇസ്രയേലിനെതിരെ ആക്രമണ ഭീഷണിയുമായി ഹൂതികൾ വീണ്ടും രംഗത്തുവന്നു.