ബീജിംഗ്: തെക്കു കിഴക്കൻ ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19-ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയിലും, ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ കൂടുതമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സിംഗപ്പൂരിൽ 28 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഏഷ്യയിൽ പടരുന്ന വൈറസിന്റെ പുതിയ തരംഗമാണ് ഇതെന്നാണ് വിലയിരുത്തൽ.
ചൈനയിൽ കഴിഞ്ഞ വേനൽ കാലത്ത് കേസുകൾ ഗണ്യമായി ഉയർന്നിരുന്നു. നിലവിൽ ഇതിനോട് അടുക്കുകയാണ് ഈ വർഷവും. തായ്‌ലൻഡിൽ ഏപ്രിൽ മുതലാണ് കേസുകൾ ഉയർന്നു തുടങ്ങിയത്. ഹോങ്കോങ്ങിൽ കോവിഡിന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഹോങ്കോങ്ങിൽ 81 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്തു. 30 പേർ മരിച്ചു. അവരിൽ ഭൂരിഭാഗവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും പ്രായമായ വ്യക്തികളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സിംഗപ്പൂരില്‍ ഏപ്രില്‍ 27-ന് അവസാനിച്ച ആഴ്ചയിൽ 11,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മെയ് 3 ആകുമ്പോഴേക്കും 14,200 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 102-ല്‍ നിന്ന് 133 ആയി ഉയര്‍ന്നു. ജനങ്ങളുടെ പ്രതിരോധശേഷി കുറയുന്നതുള്‍പ്പെടെയുളള ഘടകങ്ങള്‍ മൂലമാകാം കേസുകളില്‍ വര്‍ധനവുണ്ടാകുന്നത് എന്നാണ് സര്‍ക്കാരിന്റെ നിഗമനം.