ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിനുള്ള ഒരു സർവകക്ഷി സംഘത്തെ ഡോ.ശശി തരൂർ എംപി നയിക്കും. യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക. ശശി തരൂരിന് പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്.
5 മുതൽ 6 എംപിമാർ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അയക്കുക. മെയ് 22-ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്. കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷനുമായി ഇക്കാര്യം ചർച്ച ചെയ്തു. സംഘത്തിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസും ഉണ്ട്.
ശശി തരൂരിനെ കൂടാതെ കോൺഗ്രസിൽനിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ എംപിമാരെയും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ. കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്‌പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിൻ്റെ ഭാഗമാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂറിനെ പറ്റിയും ഇന്ത്യയുടെ നിലപാടിനെ പറ്റിയും സംഘം വിദേശ പ്രതിനിധികളെ അറിയിക്കും. പാക്കിസ്ഥാന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, ഇത്തരം ആക്രമണങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക.